തലശേരി: പൊയിലൂർ മേപ്പാട് പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്നു ‘ബോംബ് ’ എന്ന സംശയത്തിൽ കണ്ടെത്തിയ വസ്തുക്കൾ വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഒരു നാടൻ ബോംബും അഞ്ച് ഐസ്ക്രീം ബോംബും കണ്ടെത്തിയെന്ന വാർത്ത ഇന്നലെ രാവിലെ പരന്നിരുന്നു. കൊളവല്ലൂർ പോലീസ് സ്ഥലത്ത് എത്തുകയും ബോംബെന്ന് സംശയിക്കുന്ന വസ്തുക്കൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കണ്ണൂരിൽനിന്നു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദ പരിശോധനകൾ നടത്തിയപ്പോഴാണ് എം-സാൻഡും കല്ലുകളും നിറച്ച് ‘ബോംബ് ’ രൂപത്തിൽ ഒരുക്കിയതാണെന്ന് വ്യക്തമായത്. ഇതോടെ ആശങ്ക ഒഴിവായി. എന്നാൽ, ഇത്തരത്തിലുള്ള കബളിപ്പിക്കൽ ശ്രമങ്ങൾ ഗുരുതരമാണെന്നും ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സമീപപ്രദേശത്ത് ജെസിബി ഉപയോഗിച്ച് വീടുപണി നടക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്കു പരിക്ക് പറ്റിയിരുന്നു.
കൂത്തുപറമ്പ് എസിപി സിബി ടോം, കൊളവല്ലൂർ എസ്ഐ അഖിൽ, പോലീസുകാരായ ടി.കെ. രാജേഷ്, വത്സൻ, കെ. സഹദേവൻ എന്നിവർ സംഭവസ്ഥലത്തെത്തിഅന്വേഷണം നടത്തി.